ന്യൂഡൽഹി: ഏപ്രിലിൽ അവസാനിച്ച ബജറ്റ് സമ്മേളനത്തെ അപേക്ഷിച്ച് 26 ലോക്സഭാംഗങ്ങളുടെ പിന്തുണയില്ലാതെയാണ് കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണി ഈമാസം 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തെ നേരിടുന്നത്.
കോൺഗ്രസുമായുള്ള തർക്കത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെ ഇന്ത്യാസഖ്യം വിട്ടതോടെ അവരുടെ 20 എംപിമാരുടെ പൂർണ പിന്തുണയും ലഭിക്കില്ല.
എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഡിഎംകെ പൂർണ പിന്തുണ നൽകില്ലെന്നാണു സൂചന. തമിഴ്നാടിന് ഗുണകരമാകുന്ന തീരുമാനങ്ങളിൽ ഡിഎംകെ കേന്ദ്രസർക്കാരിനൊപ്പം നിന്നേക്കും.
26 എംപിമാരുടെ പിന്തുണയില്ലെങ്കിലും മണ്ഡലപുനർനിർണായ ബിൽ കേന്ദ്രസർക്കാർ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചാൽ പരാജയപ്പെടുത്താനുള്ള ആൾബലം ഇപ്പോഴും തങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്.
നിലവിൽ 184 അംഗങ്ങൾ ഇന്ത്യാ മുന്നണിക്കൊപ്പമുണ്ട്. തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും ഉണ്ടായ പിളർപ്പിനെത്തുടർന്ന് മുന്നണി വിട്ട 26 എംപിമാരുൾപ്പെടെ 318 പേരാണ് എൻഡിഎയ്ക്കൊപ്പം നിലവിലുള്ളത്. ഇരുപക്ഷത്തും ചേരാത്ത ഡിഎംകെയടക്കം 38 അംഗങ്ങളുമുണ്ട്. ലോക്സഭയിലെ മൂന്ന് സീറ്റുകളിൽ ഒഴിവുണ്ട്.
ലോക്സഭയിൽ 540 പേരും ഹാജരായാൽ ഭരണഘടനാഭേദഗതി ഉൾപ്പെടെ ബില്ലുകൾ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360 അംഗങ്ങളുടെ പിന്തുണ എൻഡിഎ സർക്കാരിന് ആവശ്യമാണ്. രണ്ടു പാർട്ടികളെ പിളർത്തിയിട്ടും 42 അംഗങ്ങളുടെ കുറവ് ഇനിയുമുണ്ട്. ഡിഎംകെയോ സമാജ്വാദി പാർട്ടിയോ പോലുള്ള വലിയകക്ഷികൾ പിന്തുണച്ചെങ്കിൽ മാത്രമേ 360 എന്ന മാന്ത്രികസംഖ്യയുടെ അടുത്തെത്താൻ എൻഡിഎയ്ക്ക് സാധിക്കുകയുള്ളൂ.
രാജ്യസഭയിൽ 149 പേരുടെ പിന്തുണയാണ് എൻഡിഎയ്ക്കുള്ളത്. 245 അംഗ രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ 163 പേരുടെ പിന്തുണ ആവശ്യമാണ്. തൃണമൂൽ കോൺഗ്രസിൽനിന്നു രാജിവച്ച രാജ്യസഭാ എംപിമാർകൂടി ബിജെപിയിൽ എത്തിയാൽ പിന്തുണ വർധിക്കും.
അതേസമയം രാജ്യത്തുടനീളമുള്ള പാർലമെന്റ്-നിയമസഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാനും രാഷ്ട്രീയ പ്രാതിനിധ്യം പരിഷ്കരിക്കാനും ലക്ഷ്യമിട്ടുള്ള മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം സർക്കാരിനു ലഭിക്കുന്നത് പ്രതിപക്ഷം ഏതുവിധേനയും തടയുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ വോട്ടെടുപ്പിനു വന്ന ബില്ലിനെ 298 അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 230 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാനാകാതെ ബില്ല് പരാജയപ്പെട്ടിരുന്നു.
ഏപ്രിലിൽ ബില്ല് പരാജയപ്പെട്ടതിലുള്ള ദേഷ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാർട്ടികളെ പിളർത്തി പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാനും സാമൂഹികനീതിയുമായി ബന്ധപ്പെട്ട സംവരണം ഇല്ലാതാക്കാനുമാണ് 400 പാർ എന്ന മുദ്രാവാക്യത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.